തിരുവനന്തപുരം: വിളപ്പിൽശാലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന പരാതിയിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയത്.
കൊല്ലങ്കോണം സ്വദേശി ബിസ്മീർ മരിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ 19ന് പുലർച്ചയാണ് ശ്വാസ തടസത്തെ തുടർന്ന് ബിസ്മീറിനെ വിളപ്പിൽശാലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഗ്രില്ല് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് പത്ത് മിനിറ്റിലധികമാണ് ആശുപത്രി വരാന്തയിൽ ബിസ്മീറിനും ഭാര്യക്കും കാത്തുനിൽക്കേണ്ടി വന്നത്. നിലവിളിച്ചു കരഞ്ഞിട്ടും ആശുപത്രി അധികൃതർ സഹായിച്ചില്ലെന്നും ബിസ്മിറിന്റെ ഭാര്യ ജാസ്മിൻ പറഞ്ഞു.
പിന്നീട് നില വഷളായതോടെ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.